കണ്ണൂർ: സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇന്നലെ കണ്ണൂർ സൈബർ പോലീസ് അപേക്ഷ നൽകി. തലശേരി സൈബർ കോടതിയിലാണ് അഞ്ചു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്കിയത്. ഇയാളുടെ മൊബൈൽ ഫോണടക്കം കണ്ടെത്തി തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇന്നലെ കസ്റ്റഡിഅപേക്ഷ നല്കിയത്. സൈബർ പോലീസിന്റെ പ്രൊഡക്ഷൻ വാറന്റ് ഇന്ന് കോടതി പരിഗണിക്കുമെന്നാണു സൂചന.
23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിൽനിന്നാണു പോലീസ് അറസ്റ്റ് ചെയ്തത്. അർജുൻ കൊടുംക്രിമിനലെന്നാണു പോലീസ് റിപ്പോർട്ട്. അർജുനെതിരേ വളപട്ടണം പോലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. ഇതിനിടെ, വളപട്ടണം പോലീസിന്റെ സഹകരണത്തോടെ ഇന്നലെ അഴീക്കോട് കപ്പക്കടവിലെ അർജുൻ ആയങ്കിയുടെ വീട്ടിൽ സൈബർ പോലീസ് പരിശോധന നടത്തി.
ആയങ്കിയുടെ ഫോണിനായാണു പരിശോധന നടത്തിയതെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ഇയാളുടെ ലാപ്പ്ടോപ് പോലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. ആയങ്കിക്കെതിരേ ഈ ആഴ്ചതന്നെ കാപ്പ ചുമത്തി റിപ്പോർട്ട് കളക്ടർക്കു നല്കാനുള്ള നീക്കവും പോലീസ് ഊർജിതമാക്കി. കണ്ണൂരിലുള്ള വിവിധ കേസിലെ നടപടികൾക്ക് ശേഷം അർജുനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം എറണാകുളം ഊന്നുകൽ പോലീസും ശക്തമാക്കിയിട്ടുണ്ട്.